Friday 27 July 2012

അമ്മ

അമ്മ അവന് ആരായിരുന്നു ?! നക്ഷത്രങ്ങളില്‍  അച്ഛനെ കാണിച്ചുതരുന്ന സ്നേഹമായിരുന്നോ?  അതോ  എന്റെ കുഞ്ഞു പിണക്കങ്ങള്‍ അലിയിച്ചു കളയാന്‍ ഉണ്ടാക്കിത്തരുമായിരുന്ന  പാല്പായസത്തിന്റെ മധുരം ആയിരുന്നോ ?.  അറിയില്ല അവന്....

ഇന്ന്  മീനക്ഷിയേയും കൂട്ടി കളിയ്ക്കാന്‍ പോകണം ആറ്റുവക്കത്ത് .ഇന്ന് സ്‌കൂളില്‍  പോകണ്ടാന്ന് ഇന്നലെ അറിഞ്ഞപ്പോഴേ ഇന്നത്തെ കളികള്‍ തീരുമാനിച്ചിരുന്നു . പോകണം പക്ഷെ പേടിയുണ്ട്,അമ്മ വഴക്കു പറയുമോന്ന്. എന്നാല്‍ അതിലും വലിയ ഒരു പേടി ഇന്ന്നലെ കണ്ട സ്വപ്നമാണ് . ഒന്നും  ഓര്‍മയില്ല എങ്കിലും അവ്യക്തമായി ചിലത് ഓര്‍മയുണ്ട് . അവ്യക്തമായി കണ്ടത് മുഴുവന്‍ മീനക്ഷിയെയാണ് .

"പൊന്തയിലും  മരങ്ങള്‍ക്കിടയിലും ഒളിച്ചു കളിച്ചുകൊണ്ടിരിക്കുന്നതിനിടക്കെ അവള്‍ക്ക് എന്താണ് സംഭവിച്ചത് ? ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലല്ലോ?"
ഞെട്ടിയുണര്‍ന്ന്  നിലവിളിച്ചതോര്‍മയുണ്ട് , അമ്മ വെള്ളം തന്ന് കെട്ടിപിടിച്ച് കിടന്നതോര്‍മയുണ്ട് .  പിന്നൊന്നും ഓര്‍മ വരുന്നില്ലല്ലോ?
തല കീഴ്ക്കാം  തൂക്കായി നോക്കി,ഓര്‍മ്മവരുന്നില്ല!. പിന്നെ തല ട്ടിയൊക്കെ നോക്കി , എന്നിട്ടും ഒന്നും   ഓര്‍മ്മവരുന്നില്ലല്ലോ ? പെട്ടെന്ന് മീനാക്ഷിയെ ഓര്‍ത്തു. അവളെ കുറെയാളുകള്‍  ചേര്‍ന്ന്  ആറ്റിന്‍  കരയില്‍  കിടത്തുന്നതോര്‍മയുണ്ട്. പിന്നെ എന്തുണ്ടായി ?  അപ്പോഴേക്കും ഉണര്‍ന്നു പോയില്ലേ?.വേണ്ട,ഇനി ഒന്നും ഓര്‍ക്കണ്ട കളിയ്ക്കാന്‍ പോകാം .
അമ്മയോട്  പാല്‍പ്പായസം ഉണ്ടാക്കാന്‍ വാശിപിടിച്ചു. അമ്മയ്കെ തീരെ സുഖമില്ല  എന്നു പറയുന്നുണ്ടായിരുന്നു,
"ഈ അമ്മയ്ക്ക്‌  എന്താ ഇത്ര അസുഖം? "
അമ്മ വെറുതെ മടി പിടിച്ചു പറയുന്നതാവും,
" ഞാനും ചിലപ്പോള്‍ മടി പിടിച്ചു സ്കൂളില്‍ പോകതിരിക്കില്ലേ? അമ്മയ്ക്ക് കാല്‍മുട്ട് വേദനയത്രേ, എനിക്കല്ലേ വേദന, കല്ലില്‍തട്ടി മറിഞ്ഞുവീണ് മുട്ടു മുറിഞ്ഞിരിക്കുവല്ലേ? അമ്മതന്നെയല്ലേ ആ മുറിവ് ഡറ്റോള്‍ കൊണ്ട്  തുടച്ച്‌  വീണ്ടും എന്നെ വേദനിപ്പിക്കുന്നത് ? ഇന്‍ഫെക്ഷന്‍ ആകണ്ടാത്രേ!

മറിഞ്ഞു വീണു എന്റെ നെഞ്ച് മുഴുവന്‍  കലങ്ങിയിരിക്കുവാണെന്നു അമ്മ മീനാക്ഷിയുടെ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട് .
"ഇതൊക്കെ കൊണ്ടാണത്രേ അമ്മയ്ക്കെ  ഈയിടയായി നെഞ്ചുവേദന!. ആണോ ?"
ആ അറിയില്ല. .
പക്ഷെ എത്ര വേദനയായാലും അമ്മ എന്നപ്പോലെ കരയുന്നത് കണ്ടിട്ടില്ല. പക്ഷെ ചിലപ്പോഴൊക്കെ അമ്മയുടെ കണ്ണുനിറയുന്നത്  കണ്ടിട്ടുണ്ട്.സന്തോഷം കൊണ്ടാണെന്ന് അമ്മപറയും. ശരിയാ, ഈ മീനാക്ഷിയും ഇങ്ങനെയാ  ചിരിച് ചിരിച്ച്  അവസാനം കരയും.                                 
ഇന്നലെ കണ്ട സ്വപ്നത്തെക്കുറിച്  അമ്മയോട്  പറഞ്ഞു . അത് വെറും ഒരു സ്വപ്നമല്ലേ എന്ന് പറഞ്ഞു അമ്മ കളിയാക്കി.പക്ഷെ അമ്മയെന്നോട് നുണ പറഞ്ഞതാണോ? മുന്‍പൊക്കെ അമ്മ പറയാറുണ്ടായിരുന്നു, അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് ! നമുക്കല്ലെങ്കില്‍ മറ്റൊരാള്‍ക്ക് ...
   
ദാ മീനു വന്നല്ലോ , അമ്മ അവള്‍ക്ക്  മഞ്ചാടിക്കുരു പോലൊരു പൊട്ടിട്ടു കൊടുത്തു.


കളിക്കുന്നതിനിടക്ക് മുഴുവന്‍ ഞാന്‍ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു . ഞാന്‍ കണ്ട സ്വപ്നം അവള്‍ക്കറിയില്ലല്ലോ ,  അറിഞ്ഞാല്‍ അവള്‍ കളിയാക്കി ചിരിക്കും. ആറ്റ് വക്കത്തേക്കു പോകാതെ അവളുടെ പിന്നാലെ നടന്നു.  എന്നിട്ടും അവള്‍ ആറ്റ്  വക്കത്തേക്കു തന്നെ പോയി , 
"ആറ്റുവഞ്ചി കൂനന്റെ കളികളിക്കുന്നത് കാണാന്‍.... ......", അതുകാണാന്‍  എനിക്കും ഇഷ്ടമായിരുന്നു. സ്വപ്നത്തെ കുറിച്ചുള്ള പേടികൊണ്ട് അവിടെയ്ക്ക് പോകാതിരുന്നതാണ് . പൊന്ത മുഴുവന്‍ ഓടിക്കളിച്ചു സമയം അറിയാന്‍ കഴിഞ്ഞില്ല. തിരിച്ച്  വരുംവഴിക്ക് അവള്‍ ഒരുകുന്നു മഞ്ചാടിക്കുരുക്കള്‍ കളിസഞ്ചിയില്‍ നിന്നും പുറത്തെടുത്തു. ഇത് സ്കൂളിലെ കൂട്ടുകാരാരോ അവള്‍ക്ക് കൊടുത്തതത്രേ!

"അമ്മ പായസം ഉണ്ടാക്കിയിട്ടുണ്ടാവും "
"ഉം " എന്ന് മൂളുകമാത്രമേ അവള്‍ ചെയ്തുള്ളൂ.
അവളുടെ  കൈയ്യിലുള്ള മഞ്ചാടിക്കുരുക്കളെ ശ്രദ്ധിക്കാത്തതിലുള്ള വിഷമമാണ് അവള്‍ക്ക്.

അമ്മയെ പുറത്തെങ്ങും കാണാതിരുന്നപ്പോള്‍ നെഞ്ജിടിപ്പുകൂടി, താമസിച്ച്  വന്നതിന്  അടി ഉറപ്പാണെന്ന് മനസിലായി .

"അമ്മേ" മീനാക്ഷിയാണ്  ഉറക്കെ വിളിച്ചത്.

മീനക്ഷിക്കുള്ള പായസവുമായി വന്നപ്പോള്‍ കണ്ടത്  രക്തത്തുള്ളികള്‍ പോലെ ചിതറിക്കിടന്ന മഞ്ചാടിക്കുരുക്കളാണ് .

 "കുരുത്തംകെട്ട പെണ്ണ്, എല്ലാം തട്ടിക്കളഞ്ഞല്ലോ ?"

"എന്നിട്ട്  നിന്നുറക്കെ കരയുന്നതുകണ്ടില്ലേ?  നാണമില്ലല്ലോ  ഇവള്‍ക്ക് "

"ഇനി  ഇതെല്ലാം ഞാന്‍ തന്നെ പെറുക്കിക്കൊടുക്കാന്‍ അമ്മ പറയും. പക്ഷെ ഇന്ന് ഞാനവള്‍ക്ക്  മഞ്ചാടിക്കുരുക്കള്‍ പെറുക്കികൊടുക്കില്ല, അവള്‍ എന്നോട്  മിണ്ടാതിരുന്നതല്ലേ.."

"ഓ, ഒരുവലിയ പത്രാസുകാരി ! എന്നിട്ടിപ്പോ എന്തായി "

"അവളെ കളിയാക്കിചിരിക്കാനാണ് തോന്നിയത് , ഏങ്ങിയേങ്ങിയുള്ള അവളുടെ കരച്ചില്‍ കേട്ടില്ലേ"

അകത്തുകയറിയപ്പോള്‍, അമ്മ നല്ല ഉറക്കത്തിലാണല്ലോ, അതുകൊണ്ട് താമസിച്ച്  വന്ന വിവരം അമ്മ അറിയില്ല.
" അമ്മേടെ ചുണ്ടത്ത്  ഉറുമ്പുകള്‍ ഇരിക്കുന്നല്ലോ ? ഈ അമ്മയെന്താ പായസം കഴിച്ചിട്ട് വായ് കഴുകിയില്ലേ ?

ഉറുമ്പുകളെ എല്ലാം അവന്‍ തട്ടിക്കളയുന്നത് കണ്ട്  അവള്‍ ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി.

"എന്നിട്ടും അമ്മ  ഏഴുന്നേറ്റില്ലെല്ലോ ?"

കണ്ണ് നിറഞ്ഞതുകൊണ്ട്  തറയാകെ രക്തം തളം കെട്ടിക്കിടക്കുന്നതായി  അവന്  തോന്നി.